പരവൂർ: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലും അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിലും എല്ലാ വിഭാഗം യാത്രക്കാർക്കും എമര്‍ജൻസി ക്വോട്ട (വിഐപി ക്വോട്ട) ഏര്‍പ്പെടുത്താൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.
കഴിഞ്ഞ ഒമ്പതിന് രാജ്യത്തെ എല്ലാ സോണൽ റെയിൽവേകൾക്കും അയച്ച കത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് ട്രെയിനുകളിൽ ഇനിമുതൽ അടിയന്തര ക്വോട്ട എല്ലാത്തരം യാത്രികർക്കും ഏർപ്പെടുത്തുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചിരിക്കുന്നത്.
തുടക്കത്തിൽ സ്ത്രീകൾ, മുതിര്‍ന്ന പൗരൻമാര്, ഭിന്നശേഷിക്കാര്‍, ഡ്യൂട്ടി പാസുകാര്‍ എന്നിവർക്കു മാത്രമായിരുന്നു പ്രത്യേക ക്വോട്ട അനുവദിച്ചിരുന്നത്. അടിയന്തര ക്വാട്ട പ്രകാരം ഏഴോ അതിലധികമോ സ്ലീപ്പർ കോച്ചുകളുമായി സർവീസ് നടത്തുന്ന അമൃത് ഭാരത് ട്രെയിനുകളിൽ എമര്‍ജൻസി ക്വോട്ടയിൽ 24 സീറ്റുകൾ ഉണ്ടായിരിക്കും.
വന്ദേഭാരത് സ്ലീപ്പറിലെ അടിയന്തര ക്വാട്ട ആഴ്ച ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യാസപ്പെടും. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ കോച്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് അടിയന്തര ക്വാട്ട ക്രമീകരിച്ചിരിക്കുന്നത്. ഈ ക്വോട്ടയിലുള്ള സീറ്റുകളുടെ എണ്ണം സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും.
ഫസ്റ്റ് എസിയിൽ സാധാരണ ദിവസങ്ങളിൽ നാല് സീറ്റുകൾ, വാരാന്ത്യങ്ങളിൽ ആറു സീറ്റുകൾ, സെക്കൻഡ് എസിയിൽ സാധാരണ ദിവസങ്ങളിൽ 20 സീറ്റുകൾ, വാരാന്ത്യങ്ങളിൽ 30 സീറ്റുകൾ, തേർഡ് എസിയിൽ സാധാരണ ദിവസങ്ങളിൽ 24 സീറ്റുകൾ, വാരാന്ത്യങ്ങളിൽ 42 സീറ്റുകൾ എന്നിങ്ങനെയാണ് അടിയന്തര ക്വോട്ട നിശ്ചയിച്ചിട്ടുള്ളത്. ഈ ക്വോട്ടകൾ മുൻകൂർ റിസർവേഷൻ കാലയളവിൽ അല്ലെങ്കിൽ ബുക്കിംഗ് അവസാനിക്കുന്നതിനുമുമ്പ്, ഏതാണ് ആദ്യം വരുന്നത് എന്ന രീതിയിൽ റിസർവ് ചെയ്യാം.
അടിയന്തര ക്വോട്ട പുനഃപരിശോധിക്കാൻ ഇനിമുതൽ സോണൽ റെയിൽവേകൾക്കും അനുവാദമുണ്ടാകും. മറ്റു മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെന്നപോലെ, ഡിമാൻഡ് പാറ്റേണുകളും സീറ്റ് ലഭ്യതയും അടിസ്ഥാനമാക്കി സോണൽ റെയിൽവേകൾക്ക് ഈ ട്രെയിനുകളിലെ നിശ്ചിത അടിയന്തര ക്വോട്ട ഇടയ്ക്കിടെ പുനഃപരിശോധിക്കാമെന്നും അതിനനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താമെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസമാണു രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഗോഹട്ടി - കോൽക്കത്ത റൂട്ടിൽ സർവീസ് ആരംഭിച്ചത്.